തിരുവനന്തപുരം: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിന്റെ സ്ഥാനാർഥി നിർണ്ണയത്തിൽ ഇടപെട്ട സ്വാമിയുടെ നടപടിയാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. സ്വാമി സച്ചിദാനന്ദ പമ്പര വിഡ്ഢിയാണെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് 18 പേരുടെ പട്ടിക സ്വാമി സച്ചിദാനന്ദ രാഹുൽ ഗാന്ധിക്ക് കൈമാറിയിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി ചോദ്യം ചെയ്തത്. സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സ്വാമി ആരാണെന്നും രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല മഠം ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഹൈക്കോടതി വിധി ശിവഗിരി മഠം സ്വാഗതം ചെയ്തിരുന്നു. ഇത് ശ്രീനാരായണീയ ഭക്തർക്കുള്ള ആശ്വാസമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ഈ നിലപാടാണ് വെള്ളാപ്പള്ളിയെ കൂടുതൽ പ്രകോപിപ്പിച്ചത്.
മഠത്തിലെ തീരുമാനങ്ങൾ ട്രസ്റ്റ് ചേർന്ന് എടുക്കേണ്ടതാണെന്നും എന്നാൽ സ്വാമി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഈഴവ, വിശ്വകർമ്മ വിഭാഗങ്ങളെ കോൺഗ്രസ് അവഗണിക്കുന്നുവെന്നും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് നൽകണമെന്നുമാണ് സ്വാമി സച്ചിദാനന്ദ ഉന്നയിച്ച ആവശ്യം. എന്നാൽ മഠത്തിന്റെ ധർമ്മം മറന്ന് സ്വാമി രാഷ്ട്രീയം കളിക്കുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. പ്രസ്ഥാനങ്ങൾക്കിടയിലെ ഈ പരസ്യമായ പോര് സമുദായത്തിനുള്ളിലും വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.
