ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. തർക്കം നിലനിൽക്കുന്ന കണ്ണൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, ആറന്മുള, ചെങ്ങന്നൂർ എന്നീ സീറ്റുകളിൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും.
പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി സ്ഥാനാർഥിയായതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്. വട്ടിയൂർക്കാവിൽ കരുത്തുറ്റ പോരാട്ടത്തിനായി കെ. മുരളീധരൻ വീണ്ടും ഇറങ്ങുമ്പോൾ, മുൻ എം.പി രമ്യ ഹരിദാസ് ചിറയിൻകീഴിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് അബ്ദുൽ റഷീദിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. തൃത്താലയിൽ വി.ടി. ബൽറാമും പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ എ. സുരേഷും സ്ഥാനാർഥികളാകും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിലും വി.എസ്. ജോയ് തവനൂരിലും മത്സരിക്കും. തൃശൂരിൽ രാജൻ പല്ലനും നാട്ടികയിൽ അഡ്വ. സുനിൽ ലാലൂരുമാണ് പട്ടികയിലിടം പിടിച്ച മറ്റു പ്രമുഖർ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും തൃക്കാക്കരയിൽ ഉമ തോമസും സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കും. വരും ദിവസങ്ങളിൽ ബാക്കി സീറ്റുകളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.
