ഓട്ടവ: കാനഡയിലെ ഭവന വിപണിയിൽ ഫെബ്രുവരി മാസത്തിലും മന്ദഗതിയിൽ തുടരുന്നതായി റിപ്പോർട്ട്. എന്നാൽ മാസാവസാനത്തോടെ വിപണിയിൽ ചെറിയ ഉണർവ് പ്രകടമായിട്ടുണ്ടെന്ന് കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ വ്യക്തമാക്കി.
2025 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ വീട് വിൽപ്പനയിൽ 8.1 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വിൽപ്പന 1.3 ശതമാനം ഇടിഞ്ഞു. കാനഡയിലെ വീടുകളുടെ ശരാശരി വില ഇപ്പോൾ ഡോളർ 663,828 ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.2 ശതമാനം കുറവാണ്.

നിലവിൽ ഏകദേശം 1,51,850 വീടുകൾ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെങ്കിലും, സാധാരണ ഉണ്ടാകാറുള്ള ശരാശരിയേക്കാൾ 12.3 ശതമാനം കുറവാണ്. വിപണി ഇപ്പോൾ ശാന്തമാണെങ്കിലും വരും മാസങ്ങളിൽ വസന്തകാലത്തോടനുബന്ധിച്ച് വിൽപ്പന കൂടുമെന്ന് സാമ്പത്തിക വിദഗ്ധനായ ഷോൺ കാത്ത്കാർട്ട് അഭിപ്രായപ്പെട്ടു. ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലേക്ക് എത്തുന്നത് 2026-ൽ ഗുണകരമാകുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.
എങ്കിലും, ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ ഇടങ്ങളിൽ വീട് വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ച് പലരും വാങ്ങാൻ മടിച്ചുനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരിയിൽ പുതിയ വീടുകൾ വിൽപനയ്ക്ക് വയ്ക്കുന്നതിൽ വലിയ കുതിപ്പ് ഉണ്ടായെങ്കിലും ഫെബ്രുവരിയിൽ അതിൽ 3.9 ശതമാനം കുറവുണ്ടായി. വിൽക്കാൻ വെച്ചിരിക്കുന്ന വീടുകളുടെ എണ്ണം സാധാരണ നിലയേക്കാൾ കുറവായതിനാൽ, വിപണിയിൽ പെട്ടെന്നൊരു വിലയിടിവ് ഉണ്ടാകാൻ സാധ്യത കുറവാണ്.
