റോം: ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ നിർണ്ണായകമായ ആഫ്രിക്കൻ പര്യടനത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവയാണ് അദ്ദേഹം സന്ദർശിക്കുന്ന രാജ്യങ്ങൾ. ഇതിൽ അൾജീരിയയിൽ ആദ്യമായാണ് ഒരു മാർപ്പാപ്പ സന്ദർശനം നടത്തുന്നത്. ക്രൈസ്തവ-മുസ്ലിം മതസൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അൾജീരിയയിലെ ഗ്രാൻഡ് മോസ്‌കും അദ്ദേഹം സന്ദർശിക്കും.
ആഭ്യന്തര സംഘർഷം രൂക്ഷമായ കാമറൂണിൽ സമാധാന യോഗത്തിന് മാർപ്പാപ്പ നേതൃത്വം നൽകും. തുടർന്ന് അംഗോളയിലെ പ്രസിദ്ധമായ മാമ മുക്സിമ തീർത്ഥാടന കേന്ദ്രത്തിൽ അദ്ദേഹം പ്രാർത്ഥന നടത്തും. സന്ദർശനത്തിന്റെ അവസാന പാദത്തിൽ ഇക്വറ്റോറിയൽ ഗിനിയയിലെത്തുന്ന അദ്ദേഹം, 2021-ലെ വൻ സ്ഫോടനത്തിൽ ഇരകളായവരുടെ സ്മാരകം സന്ദർശിക്കുകയും തടവുകാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായും സഭാ നേതൃത്വവുമായും മാർപ്പാപ്പ ചർച്ചകൾ നടത്തും. ദശകങ്ങളായി അധികാരത്തിൽ തുടരുന്ന ഭരണാധികാരികളുള്ള രാജ്യങ്ങളിലേക്കുള്ള ഈ സന്ദർശനം രാഷ്ട്രീയമായും ശ്രദ്ധേയമാണ്. മുൻ യൂറോപ്യൻ കോളനികളിലെ വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്നതിനൊപ്പം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്തുപകരാനും ഈ യാത്ര ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
