തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. സർജിക്കൽ ഐ.സി.യുവിന് സമീപമുള്ള അത്യാഹിത വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. അപകടസമയത്ത് ബ്ലോക്കിലുണ്ടായിരുന്ന 33 രോഗികളെയും സുരക്ഷിതമായി തൊട്ടടുത്തുള്ള ഐ.സി.യുവിലേക്ക് മാറ്റി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

തീ നിയന്ത്രണവിധേയമായെങ്കിലും കെട്ടിടത്തിനുള്ളിൽ പടർന്ന കനത്ത പുക രോഗികളെയും ജീവനക്കാരെയും ചെറിയ രീതിയിൽ ബുദ്ധിമുട്ടിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളും പരിശോധനകളും തുടരുകയാണ്. എല്ലാവരെയും കൃത്യസമയത്ത് മാറ്റാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി മേയർ വിവി രാജേഷ് രംഗത്തെത്തി. മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ തീപിടിത്തമുണ്ടായത്. രോഗികളെ എല്ലാം മാറ്റി. ആശങ്ക വേണ്ടെന്ന് വി.വി. രാജേഷ് അറിയിച്ചു.
