ന്യൂഡൽഹി: ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കണക്കിലെടുത്ത് പൊതു ഓഹരി വിപണിയിലേക്കുള്ള പ്രവേശനം (IPO) താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രമുഖ ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഓഹരി വിപണിയിൽ സ്ഥിരത കൈവന്നതിനുശേഷം മാത്രമേ ലിസ്റ്റിംഗ് നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ഫോൺപേ സി.ഇ.ഒ സമീർ നിഗം വ്യക്തമാക്കി. ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 65 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളും 4.7 കോടിയിലധികം മർച്ചന്റ് നെറ്റ്വർക്കുമുള്ള ഇന്ത്യയിലെ മുൻനിര പേമെന്റ് ആപ്പാണ് ഫോൺപേ. ഐ.പി.ഒ മാറ്റിവെച്ചെങ്കിലും സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കമ്പനി അവതരിപ്പിച്ചു.

വിസ, മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്കായി ‘ഫോൺപേ പിജി ബോൾട്ട്’ എന്ന പുതിയ സേവനമാണ് കമ്പനി പുറത്തിറക്കിയത്.ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ടോക്കണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഓരോ തവണയും സി.വി.വി (CVV) നമ്പർ നൽകേണ്ടി വരില്ല എന്നത് ഇടപാടുകൾ വേഗത്തിലാക്കും. മറ്റ് പേജുകളിലേക്ക് റീഡയറക്ട് ചെയ്യാതെ തന്നെ പേമെന്റ് പൂർത്തിയാക്കാം എന്ന സൗകര്യമുണ്ടതിൽ. ഉപഭോക്താക്കളുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം മർച്ചന്റ് പങ്കാളികൾക്ക് കൂടുതൽ ബിസിനസ്സ് വളർച്ച നേടിക്കൊടുക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്ന് ഫോൺപേ ചീഫ് ബിസിനസ് ഓഫിസർ യുവരാജ് സിങ് ഷെഖാവത്ത് വ്യക്തമാക്കി.
