കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് കർശന നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചനകൾ. എംപിമാർക്ക് സീറ്റില്ലെന്ന് നേതൃത്വം തീരുമാനിച്ചതുമുതൽ കടുത്ത അതൃപ്തിയിലായിരുന്ന സുധാകരൻ കലാപക്കൊടി ഉയർത്തുകയും ചെയ്തു. കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളന മുണ്ടാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. മുതിർന്ന നേതാക്കൾ വരെ ഇടപെട്ടിട്ടും സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാർക്ക് സീറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പിച്ചതോടെ സുധാകരൻ മറ്റുവഴികൾ തേടി എന്നു വേണം കരുതാൻ. അപമാനമേറ്റ നിലയിലാണ് കാര്യങ്ങളെ അദ്ദേഹം നോക്കി കാണുന്നത്. സ്ഥാനാർഥിത്വം നിഷേധിക്കുക മാത്രമല്ല കണ്ണൂരിലെ സ്ഥാനാർഥികളെ തീരുമാനിച്ചതിൽ തന്നോട് അഭിപ്രായം ചോദിച്ചില്ലെന്ന പരിഭവവും അദ്ദേഹത്തിനുണ്ട്. അതിന് പിന്നാലെയാണ് നിർണായകമായ തീരുമാനത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ സുധാകരൻ കടക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായാണ് വിവരം. അതിന് പുറമേ കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും ചെയ്തിരുന്നു. കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്. സുധാകരൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സുപ്രധാനമായ നടപടികളിലേക്ക് കടന്നതിന് പിന്നാലെയാണ് കോൺഗ്രസ് സീറ്റില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയത്.കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റില്ലെന്ന് ഹൈക്കമാൻഡ് കേരളനേതാക്കളെ അറിയിച്ചതോടെ മാധ്യമങ്ങളെ കാണുമെന്ന സൂചന സുധാകരൻ നൽകിയിരുന്നു. പിന്നാലെ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കൾ കെ. സുധാകരനെ കാണാനെത്തി പട്ടിക പുറത്തുവരുംമുൻപ് മാധ്യമങ്ങളെ കാണരുതെന്ന് അഭ്യർഥിച്ചു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ വരുന്നത് കാണേണ്ടി വരുമെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നുമുള്ള സൂചനയാണ് സുധാകരൻ നൽകിയത്. രാത്രി വൈകി തന്നെ കാണാനെത്തിയ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും ഷാഫി പറമ്പിലിനും അദ്ദേഹം നൽകിയത്. കെ.സി. വേണുഗോപാൽ വിളിച്ചിട്ടും അനുനയത്തിന് വഴങ്ങാതെ സീറ്റ് തന്നെ വേണമെന്ന കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു കെ.സുധാകരൻ. പിന്നീട് രണ്ടാംപട്ടിക പുറത്തുവന്നാലേ മാധ്യമങ്ങളെ കാണുകയുള്ളൂ എന്നും അദ്ദേഹം റിയിചചു. ഇനി സുധാകരന്റെ നീക്കമെന്താണെന്നുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ.
