മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരു – ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിൽ തിങ്കളാഴ്ച പുലർച്ചെ 4.10-ഓടെയായിരുന്നു അപകടം.

മുഹമ്മദ് ഫർഹാൻ (കൊയിലാണ്ടി), റഷീദ് (കൊയിലാണ്ടി), സക്കീർ (കൊയിലാണ്ടി), സുൽഫിക്കർ (മാഹി) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും മലയാളികളായിരുന്നു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
