റിയാദ്/ഹ്യൂസ്റ്റൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും ഹോർമുസ് കടലിടുക്കിലെ തർക്കവും മുറുകുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ സി.ഇ.ഒ അമിൻ നാസർ അമേരിക്കയിലെ പ്രധാന ഊർജ്ജ സമ്മേളനത്തിൽ നിന്ന് പിന്മാറി. ഹ്യൂസ്റ്റണിൽ നടക്കാനിരുന്ന ‘സെറാ വീക്ക്’ (CERAweek) സമ്മേളനത്തിൽ നിന്നാണ് അദ്ദേഹം വിട്ടുനിൽക്കുന്നത്. മേഖലയിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഘർഷം കടുക്കുമെന്ന സൂചന വന്നതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ സൗദി അറേബ്യ തങ്ങളുടെ കയറ്റുമതി ചെങ്കടൽ വഴിയുള്ള പൈപ്പ് ലൈനുകളിലേക്ക് തിരിച്ചുവിടുകയാണ്. എന്നാൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ അരാംകോയുടെ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് അരാംകോയ്ക്ക് വലിയ ഭീഷണിയുയർത്തുന്നു.

തങ്ങളുടെ ഊർജ്ജനിലയങ്ങൾ അമേരിക്ക ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. കൂടാതെ മേഖലയിലെ അമേരിക്കൻ സാമ്പത്തിക കേന്ദ്രങ്ങളെയും തകർക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. ലോകം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി വ്യക്തമാക്കി. ഹോർമുസ് പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയാണ്. ഇത് അടച്ചാൽ ആഗോളതലത്തിൽ ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമാകും.
