സാധാരണയായി യുദ്ധകാലങ്ങളിൽ സ്വർണവില കുതിച്ചുയരാറാണെങ്കിലും ഇത്തവണ പശ്ചിമേഷ്യൻ സംഘർഷം സ്വർണവിപണിയിൽ വൻ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കണ്ടവർക്ക് തിരിച്ചടിയായി വില കുത്തനെ താഴേക്ക് പോയി.
മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്ന പവൻ വില വെറും 21 ദിവസം കൊണ്ട് 1,07,040 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ 19,880 രൂപയുടെ കുറവാണുണ്ടായത്. യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ വിതരണം തടസ്സപ്പെടുകയും വില കുതിച്ചുയരുകയും ചെയ്തത് സ്വർണവിപണിയെ തളർത്തി.
കരുത്താർജ്ജിച്ച ഡോളറും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്താത്തതും സ്വർണവില ഇടിയാൻ കാരണമായി. സ്വർണത്തിനൊപ്പം വെള്ളിവിലയിലും കനത്ത ഇടിവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വെള്ളി ഔൺസിന് 68 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ്.

സ്വർണത്തിലും വെള്ളിയിലും പുതിയ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർ വിപണി സ്ഥിരത കൈവരിക്കുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജനുവരിയിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയിൽ നിന്നും വലിയ കുറവാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. ജനുവരി 29-നായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. അന്ന് ഒരു പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ തോതിൽ ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 117.76 ഡോളർ കുറഞ്ഞ് 4,373.99 ഡോളറിലെത്തി ഏകദേശം 2.62 ശതമാനം ഇടിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ വില കൂടുമെന്ന് കരുതിയ നിക്ഷേപകർക്ക് ഈ ഇടിവ് വലിയ തിരിച്ചടിയായി.
