വൻകൂവർ : വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലുണ്ടായ രണ്ടു വ്യത്യസ്ത ഹിമപാതങ്ങളിൽ നാല് പേർ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ മൗണ്ട് നോസിലെ ഇറിഡിയം ഷോൾഡർ സ്കീ റണ്ണിലുണ്ടായ ഹിമപാതത്തിൽ നാല് ഹെലി-സ്കീയർമാർ കുടുങ്ങി. തുടർന്ന് നടന്ന തിരച്ചിലിൽ മൂന്ന് സ്കീയർമാരെ മരിച്ച നിലയിൽ കണ്ടെത്തി. നാലാമനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൗണ്ട് നോസിലുണ്ടായ ഹിമപാതത്തിന് പിന്നാലെ ഏകദേശം രണ്ടു മണിക്കൂറിന് ശേഷം ബ്രിട്ടിഷ് കൊളംബിയ-അലാസ്ക അതിർത്തിയിലെ പ്ലസൻ്റ് ക്യാമ്പിന് സമീപം മറ്റൊരു ഹിമപാതമുണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ക്ലെഹിനി നദിക്കടുത്തുള്ള പർവ്വത പ്രദേശത്താണ് ഹിമപാതമുണ്ടായതെന്ന് അറ്റ്ലിൻ ആർസിഎംപി പറയുന്നു. ഒരു കൂട്ടം ആളുകളുടെ ഇടയിൽ ഒരു ഹിമപാതം ഉണ്ടായതായും ഒരാൾ അബോധാവസ്ഥയിലായതായും അധികൃതർ സൂചിപ്പിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരാൾ മരിച്ചതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും അഞ്ച് പേരെ രക്ഷപെടുത്തിയതായി അറ്റ്ലിൻ സെർച്ച് ആൻഡ് റെസ്ക്യൂ അറിയിച്ചു. രണ്ടു സംഭവങ്ങളിലും ബി.സി. കൊറോണേഴ്സ് സർവീസസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം ബ്രിട്ടിഷ് കൊളംബിയയിൽ കുറഞ്ഞത് നാല് വലിയ ഹിമപാതങ്ങൾ ഉണ്ടായതായി അവലാഞ്ച് കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. പെംബെർട്ടൺ, ടെറസ്, ആൽബർട്ട അതിർത്തി എന്നിവിടങ്ങളിലെ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഹിമപാത അപകടസാധ്യത വർധിച്ചതായി ഏജൻസി മുന്നറിയിപ്പ് നൽകി.
