വിനിപെഗ്: ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ നിന്നും ലോകശ്രദ്ധ തിരിക്കാനാണെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ആരോപിച്ചു. സി.ടി.വി.യുടെ പവർ പ്ലേ പരിപാടിയിൽ വാസ്സി കപെലോസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ഈ സംഘർഷം കാനഡയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും വിനിപെഗിലെ ഇന്ധനവില കുതിച്ചുയരാൻ പ്രധാന കാരണം ഈ അനാവശ്യ യുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്‌സ്റ്റീനും ട്രംപും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഇമെയിലുകളും മറ്റ് സുപ്രധാന രേഖകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും കിന്യൂ വിമർശിച്ചു.

യുദ്ധത്തിന് മുൻപ് ലിറ്ററിന് 1.07 ഡോളർ ആയിരുന്ന പെട്രോൾ വില ഇപ്പോൾ വിനിപെഗിൽ 1.73 ഡോളറായി വർധിച്ചുവെന്ന് പ്രീമിയർ വ്യക്തമാക്കി. ഇതൊരു നീതിയുക്തമായ യുദ്ധമല്ലെന്നും മറിച്ച് തികച്ചും വിവേകശൂന്യമായ നീക്കമാണെന്നും കിന്യൂ പറഞ്ഞു. കൂടാതെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ഈ സംഘർഷം ഉടൻ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് തയ്യാറാകണമെന്നും കാനഡ ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
