കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു കുര്യന്റെ ഈ പ്രഖ്യാപനം. മെയ് 9-ന് യു.ഡി.എഫ് ജയിക്കും. നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ഇവിടെ ഇരിക്കുന്ന രമേശ് ആയിരിക്കും. ഇക്കാര്യത്തിൽ എനിക്ക് സംശയമില്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു.

കുര്യന്റെ പ്രസ്താവന കേട്ട് വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കൾ ചിരിയോടെയാണ് പ്രതികരിച്ചത്. എന്നാൽ പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ മത്സരമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ആരെയും മുൻകൂട്ടി ഉയർത്തിക്കാട്ടിയല്ല പാർട്ടി വോട്ട് ചോദിക്കുന്നത്. സ്ഥാനങ്ങൾക്ക് വേണ്ടി താൻ ഒരിക്കലും കലഹിച്ചിട്ടില്ലെന്നും എ.ഐ.സി.സി നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന നേതാവ് പരസ്യമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. ഇത് കോൺഗ്രസിനുള്ളിലെ ‘മുഖ്യമന്ത്രി’ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്.
