കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും ഗൾഫ് മേഖലയിലെ പ്രതിസന്ധികളും പരിഗണിച്ച് റിലീസ് മാറ്റിവെക്കണോ എന്ന് ചർച്ചകൾ നടന്നിരുന്നെങ്കിലും, ഒടുവിൽ ഏപ്രിൽ പത്തിന് തന്നെ വേൾഡ് വൈഡ് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ ഒമ്പതിലെ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പത്താം തീയതിയിലേക്ക് റിലീസ് നിശ്ചയിച്ചത്.
1957-58 കാലഘട്ടത്തിലെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷമാണ് ചിത്രം പറയുന്നത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിതവും പോരാട്ടവുമാണ് ഇതിവൃത്തം. ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദാദാസാഹിബ്, ശിക്കാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിനും രചന നിർവ്വഹിച്ചിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം കയാദു ലോഹറാണ് നായിക. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, ജോണി ആന്റണി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. “മനുഷ്യനും ചെകുത്താനും നേർക്കുനേർ നിൽക്കുന്നിടത്ത് ദൈവത്തിന് എന്ത് കാര്യം?” എന്ന ടീസറിലെ ഡയലോഗ് ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പ്രണയവും ആക്ഷനും ധാർമ്മിക രോഷവുമെല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടൈനറായിരിക്കും ചിത്രം.
വേൾഡ് വൈഡ് ഫിലിംസ് (നൗഫൽ, ബ്രജോഷ്), സീ ക്യൂബ് ബ്രോസ് എന്റർടൈൻമെന്റ് (ചാണക്യ, ചരൺ, ചൈതന്യ). എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം, ജെയ്ക്സ് ബിജോയ്സ്. ഛായാഗ്രഹണം, ടിജോ ടോമി, എഡിറ്റിംഗ്, ശ്രീജിത്ത് സാരംഗ് എന്നിവരാണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ആട്-3’ ക്ക് ഗൾഫ് നാടുകളിൽ ലഭിച്ച വൻ സ്വീകാര്യത പള്ളിച്ചട്ടമ്പിയുടെ നിർമ്മാതാക്കൾക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്
