ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇറാന്റെ സാമ്പത്തിക അടിത്തറ ഭദ്രമാകുന്നു. ഉപരോധങ്ങളും വ്യോമാക്രമണങ്ങളും മറികടന്ന് ഇറാന്റെ എണ്ണ കയറ്റുമതിയും വരുമാനവും റെക്കോർഡ് വേഗതയിൽ വർദ്ധിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇറാന്റെ പ്രധാന എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങൾക്കോ ഖാർഗ് ഐലൻഡ് പോലുള്ള കയറ്റുമതി ടെർമിനലുകൾക്കോ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഫെബ്രുവരിയിൽ പ്രതിദിനം 11.5 കോടി ഡോളറായിരുന്ന വരുമാനം മാർച്ചിൽ 13.9 കോടി ഡോളറായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലായതാണ് ഇതിന് പ്രധാന കാരണം. മുൻപ് വിദേശ രാജ്യങ്ങൾക്ക് നൽകിയിരുന്ന വൻ വിലക്കിഴിവ് ഇറാൻ ഇപ്പോൾ വെട്ടിക്കുറച്ചു. ചൈനയാണ് ഇറാന്റെ എണ്ണയുടെ പ്രധാന ഉപഭോക്താക്കൾ.

മറ്റ് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉത്പാദനം യുദ്ധം മൂലം തടസ്സപ്പെട്ടപ്പോൾ, ഹോർമുസ് കടലിടുക്കിലൂടെ സുഗമമായി എണ്ണ നീക്കം നടത്തുന്ന ഏക രാജ്യമായി ഇറാൻ മാറി. കൂടാതെ, ഈ വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസിനത്തിലും ഇറാൻ പണം ഈടാക്കുന്നുണ്ട്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ ഇറാന്റെ എണ്ണക്കപ്പലുകൾക്ക് മേലുള്ള ഉപരോധം ട്രംപ് ഭരണകൂടം താൽക്കാലികമായി നീക്കിയതും ഇറാനു ഗുണകരമായി. സൈനികമായ വെല്ലുവിളികൾക്കിടയിലും ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകരാതെ നിൽക്കുന്നത് അവരുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്താണ് നൽകുന്നത്.
