എഡ്മിന്റൻ : ഓർഡർ നൽകിയിട്ടും ലഭിക്കാത്ത മരുന്നുകൾക്കായി ചിലവഴിച്ച നാല് കോടി 90 ലക്ഷം ഡോളർ തിരിച്ചുപിടിക്കാൻ നിയമനടപടി ആരംഭിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) അറിയിച്ചു. മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന കമ്പനിക്കും ടർക്കിഷ് മെഡിസിൻ കമ്പനിക്കുമാണ് ഈ വൻ തുക കൈമാറിയത്.
2022-ൽ രാജ്യത്ത് അനുഭവപ്പെട്ട മരുന്ന് ക്ഷാമം പരിഹരിക്കാനായി അഞ്ച് ദശലക്ഷം കുപ്പി കുട്ടികളുടെ വേദനസംഹാരികൾ വാങ്ങാനായിരുന്നു ആദ്യ കരാർ. എന്നാൽ, കാനഡയുടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ (Health Canada) അംഗീകാരം ലഭിക്കുന്നതിലെ തടസ്സങ്ങൾ കാരണം മരുന്നുകൾ എത്തിയില്ലെന്നും, കരാറിലെ അപാകതകൾ മൂലം നികുതിദായകരുടെ പണം നഷ്ടമായെന്നുമാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ഈ ഇടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചകളും രാഷ്ട്രീയ സ്വാധീനവും ഉണ്ടായതായി മുൻ ജഡ്ജി റെയ്മണ്ട് വൈയന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആൽബർട്ട ഹെൽത്ത് സർവീസസിലെ ഒരു പ്രധാന ഉദ്യോഗസ്ഥന് മരുന്ന് വിതരണ കമ്പനിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹെൽത്ത് കാനഡയുടെ അനുമതി ലഭിക്കുന്നതിന് മുൻപേ മരുന്ന് വാങ്ങാൻ മുൻ പ്രവിശ്യാ ആരോഗ്യ മന്ത്രി ഉത്തരവിട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. നിലവിൽ തുക തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികളും ചർച്ചകളും നടന്നു വരികയാണെന്നും, അത് പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്നും അധികൃതർ അറിയിച്ചു.
