വാഷിങ്ടണ്‍: ഇറാഖ്-ഇറാന്‍ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ഫോണ്‍ കോളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പദവികളില്ലാത്ത ഒരു സ്വകാര്യ വ്യക്തി ലോകനേതാക്കളുടെ അതീവ രഹസ്യസ്വഭാവമുള്ള നയതന്ത്ര ചര്‍ച്ചയില്‍ പങ്കുചേര്‍ന്നത് അസാധാരണമാണെന്ന് ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷവും ആഗോള ഊര്‍ജ്ജ പ്രതിസന്ധിയുമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ ജലപാതയില്‍ ഇറാന്റെ നിയന്ത്രണം വര്‍ദ്ധിക്കുന്നത് ഇന്ത്യയെയും അമേരിക്കയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും മറ്റ് ബിസിനസ് താല്പര്യങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭാഷണം. യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ധന വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നും സമാധാനപരമായ അന്തരീക്ഷം വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, നയതന്ത്ര പ്രോട്ടോക്കോളുകള്‍ ലംഘിച്ച് മസ്‌ക് ചര്‍ച്ചയില്‍ പങ്കെടുത്തതിനെക്കുറിച്ച് വൈറ്റ് ഹൗസോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
