ടെഹ്റാൻ: ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെയുള്ള വാർത്തയാണ് അവർ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണിത്. ഇറാനിൽ ഒരു കരസേനാ നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ട്രംപിന് വിവിധ തരത്തിലുള്ള സൈനിക പിൻബലം നൽകാനാണ് സൈനിക വിന്യാസമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെമുന്നറിയിപ്പ് ഇറാനിയൻ ഉദ്യോഗസ്ഥർ നൽകി.
