പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മോദി രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ രാഹുൽ തിരിച്ചടിച്ചത്.
രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ അതിക്രമങ്ങൾക്കെതിരെ പരാതിപ്പെട്ടപ്പോൾ പ്രതിയായ ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച ആളാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ പരിഹസിച്ചു. അന്ന് രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ ഇന്ത്യ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഭക്തയായിരുന്ന എഴുത്തുകാരി മധു പൂർണിമ കിശ്വർ അടുത്ത കാലത്ത് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ച് രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചു. 2014 മുതൽ അവർ എന്ത് കൊണ്ടാണ് മോദിയുമായി അകലം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
ഇത്തരം കാര്യങ്ങൾ ചോദിക്കാൻ ദേശീയ മാധ്യമങ്ങൾക്കും ചില മലയാള മാധ്യമങ്ങൾക്കും പേടിയുണ്ടാകാം, എന്നാൽ തനിക്ക് പേടിയില്ലെന്നും രാഹുൽ തന്റെ പോസ്റ്റിൽ കുറിച്ചു.
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ!!
മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ,
പിന്നെ മേരാ കണ്ണിൽ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!!!
This is Kerala Saar…
പാലക്കാട്ടെ കോൺഗ്രസ് നേതാവ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടെ ജനങ്ങൾക്ക് നന്നായി അറിയാമെന്നുമായിരുന്നു മോദി പ്രസംഗത്തിനിടെ പറഞ്ഞത്. പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ വിമർശനം. എന്നാൽ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഇതിന് മറുപടിയുമായി രാഹുൽ രംഗത്തെത്തുകയായിരുന്നു.
