മുംബൈ: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യന്‍ ഓഹരി വിപണിയെ കനത്ത തകര്‍ച്ചയിലേക്ക് നയിച്ചു. വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 700 പോയിന്റിലധികം ഇടിഞ്ഞ് 72,500 – 72,800 നിലവാരത്തിലെത്തി. നിഫ്റ്റി 50 സൂചിക 1 ശതമാനത്തിലധികം ഇടിവോടെ 22,650 എന്ന നിര്‍ണ്ണായക നിലവാരത്തിന് താഴേക്ക് പതിച്ചു. മാര്‍ച്ച് മാസത്തില്‍ മാത്രം വിപണി 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയത് കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ പ്രകടനമായി മാറി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് നാണയപ്പെരുപ്പ ഭീഷണി വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്ന ആശങ്ക ശക്തമാക്കുകയും ചെയ്തു. ഏഷ്യന്‍ വിപണികളിലെ തളര്‍ച്ചയും ആഗോളതലത്തിലെ ‘റിസ്‌ക്-ഓഫ്’ സാഹചര്യവും വിപണിയെ പ്രതികൂലമായി ബാധിച്ചു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ഇടിഞ്ഞത് വിപണിയില്‍ ഉടനീളമുള്ള വില്‍പന സമ്മര്‍ദ്ദത്തെ സൂചിപ്പിക്കുന്നു.

ബാങ്കിങ് മേഖല ഇന്ന് 2 ശതമാനത്തിലധികം ഇടിവ് നേരിട്ടു. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് (94.84) പതിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളാണ് ബാങ്കിംഗ് ഓഹരികളെ തളര്‍ത്തിയത്. ബാങ്കുകളുടെ ‘നെറ്റ് ഓപ്പണ്‍ ഫോറെക്‌സ് പൊസിഷന്‍’ 100 മില്യണ്‍ ഡോളറായി പരിമിതപ്പെടുത്തിയത് ട്രഷറി വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്. എയു സ്മാള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, പിഎന്‍ബി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
നിഫ്റ്റി നിലവില്‍ 22,550 – 22,600 പരിധിയിലാണ് വ്യാപാരം നടത്തുന്നത്. സാങ്കേതികമായി 22,773 എന്ന പ്രധാന സപ്പോര്‍ട്ടിന് താഴെയായതിനാല്‍ ട്രെന്‍ഡ് ഇപ്പോഴും ‘ബെയറിഷ്’ ആയി തുടരുന്നു. 23,120 – 23,300 നിലവാരങ്ങള്‍ കടക്കുന്നത് വരെ ‘സെല്‍ ഓണ്‍ റൈസ്’ രീതി തുടരുന്നതാകും ഉചിതമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വിപണി പൊതുവെ തകര്‍ച്ചയിലാണെങ്കിലും എന്‍എല്‍സി ഇന്ത്യ, കോള്‍ ഇന്ത്യ, റെയില്‍ ടെല്‍, എന്‍ടിപിസി എന്നിവ പുതിയ പദ്ധതികളും കരാറുകളും സ്വന്തമാക്കിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് പദ്ധതിക്കായി 444 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചത് റെയില്‍ ടെല്ലിന് ഗുണകരമായി.
