മാഡ്രിഡ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയെ സഹായിക്കില്ലെന്ന കർക്കശ നിലപാടുമായി സ്പെയിൻ. അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സ്പെയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും സ്പെയിനിന്റെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. സ്പാനിഷ് പത്രമായ എൽ പൈസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. നാറ്റോ (NATO) സഖ്യത്തിലെ പ്രധാന രാജ്യമായ സ്പെയിനിന്റെ ഈ തീരുമാനം അമേരിക്കയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന യുഎസ് വിമാനങ്ങൾക്ക് ഇനി സ്പെയിനിനെ ചുറ്റിക്കറങ്ങി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരും.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഈ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് സാമ്പത്തിക മന്ത്രി കാർലോസ് ക്യൂർപ്പോ നേരത്തെ പറഞ്ഞു. അമേരിക്കൻ നീക്കങ്ങളെ അവിവേകപൂർണ്ണവും നിയമവിരുദ്ധവും എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്.
സ്പെയിനിന്റെ നിലപാടിൽ പ്രകോപിതനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സ്പെയിനുമായുള്ള വ്യാപാര ബന്ധങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്ന് സ്പെയിൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് നേരിടുന്ന വലിയ എതിർപ്പായിട്ടാണ് സ്പെയിനിന്റെ ഈ തീരുമാനത്തെ ലോകം നോക്കിക്കാണുന്നത്.
