സൗദി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കായി സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ജിദ്ദയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ മുഴുവന്‍ പൊതു-സ്വകാര്യ സ്കൂളുകളിലും നഴ്സറികളിലും ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടിയിട്ടുണ്ട്.
അതിനിടെ, റിയാദ്-അല്‍ ഖര്‍ജ് ഭാഗങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും സൗദി അറേബ്യക്ക് നേരെ ഉണ്ടായ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. ദുബായ് തീരത്ത് കുവൈറ്റിന്റെ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ. മാരിടൈം ട്രേഡ് ഓര്ഗനൈസേഷന് അറിയിച്ചു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ദുബായ് അല്‍ബദഅയില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.

യുദ്ധം നാല് മുതല്‍ ആറാഴ്ച വരെ നീണ്ടുനില്ക്കാന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരുതുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിന് ലെവിറ്റ് വ്യക്തമാക്കി. ഇതോടൊപ്പം, യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത അറബ് രാജ്യങ്ങളില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിലാണ് അമേരിക്കയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
