ബ്രസ്സൽസ് : ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടി യൂറോപ്യൻ യൂണിയൻ (EU). 2027 ഏപ്രിൽ 13 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ നീട്ടിയതെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ അറിയിച്ചു. 2011 മുതൽ വർഷം തോറും പുതുക്കുന്ന ഈ ഉപരോധം ഇറാനിലെ ആഭ്യന്തര അടിച്ചമർത്തലുകൾക്കെതിരെയുള്ള യൂറോപ്യൻ നിലപാടിന്റെ ഭാഗമായാണ് ഉപരോധം തുടരുന്നത്.

യാത്രാ വിലക്ക്, ആസ്തികൾ കണ്ടുകെട്ടൽ എന്നിവയാണ് പ്രധാന ഉപരോധങ്ങൾ. ഇതിനുപുറമെ, രാജ്യത്തിനുള്ളിൽ ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനും കർശന നിരോധനമുണ്ട്. യൂറോപ്യൻ യൂണിയൻ പൗരന്മാരോ കമ്പനികളോ ഉപരോധപ്പട്ടികയിലുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സാമ്പത്തിക സഹായം നൽകാൻ പാടില്ലെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

നിലവിൽ 262 വ്യക്തികളും 53 സ്ഥാപനങ്ങളുമാണ് യൂറോപ്യൻ യൂണിയന്റെ ഈ കരിമ്പട്ടികയിലുള്ളത്. പട്ടികയിലുണ്ടായിരുന്ന ഒരാൾ മരിച്ചതിനെ തുടർന്ന് അയാളെ ഒഴിവാക്കിയിട്ടുണ്ട്. ഇറാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധ സാഹചര്യത്തിലും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് യൂറോപ്യൻ യൂണിയന്റെ ഈ നീക്കം. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും ഇറാനിലെ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.
