ഓട്ടവ: അറ്റ്ലാന്റിക് കാനഡയിലെ ആരോഗ്യമേഖലയിലെ വർധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്. ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വരും വർഷങ്ങളിൽ ആരോഗ്യച്ചെലവ് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് അറ്റ്ലാന്റിക് ഇക്കണോമിക് കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ കാനഡയിലെ നാല് അറ്റ്ലാന്റിക് പ്രവിശ്യകൾ പത്ത് വർഷം മുമ്പത്തേക്കാൾ 40% അധികം തുകയാണ് ആരോഗ്യമേഖലയ്ക്കായി ചെലവിടുന്നത്.
കണക്കുകൾ പ്രകാരം, 2014-15 കാലഘട്ടത്തിൽ 1100 കോടി ഡോളറായിരുന്ന ആരോഗ്യച്ചെലവ് 2024-25ൽ 1900 കോടി ഡോളറായി ഉയർന്നു. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ സംവിധാനങ്ങൾ വികസിപ്പിച്ചില്ലെങ്കിൽ 2046-ഓടെ ഈ തുക 4000 കോടി ഡോളറിലെത്തുമെന്നാണ് കൗൺസിലിന്റെ നിഗമനം. ജനസംഖ്യയിലെ മാറ്റങ്ങളും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ മേഖലയിലെ 75 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തിൽ 1,80,000-ത്തോളം വർധനവുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തും. നിലവിൽ കാനഡയിൽ തന്നെ പ്രതിശീർഷ ആരോഗ്യച്ചെലവ് ഏറ്റവും കൂടുതലുള്ളത് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും നോവസ്കോഷയിലുമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
