ഓട്ടവ: കാനഡയുടെ സുരക്ഷാ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയാണെന്നും ആർട്ടിക് മേഖലയുടെ സംരക്ഷണത്തിന് ഇനി പ്രത്യേക മുൻഗണന നൽകുമെന്നും സൈനിക മേധാവി ജനറൽ ജെനി കാരിഗാൻ. കാലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മഞ്ഞുപാളികൾ ഉരുകുന്നത് ഈ മേഖലയെ മറ്റ് രാജ്യങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതാക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാനഡയ്ക്ക് നൽകിയിരുന്ന പഴയ സുരക്ഷ ഇനി പ്രതീക്ഷിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
ആർട്ടിക് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സൈനികാഭ്യാസങ്ങൾ വർധിപ്പിക്കുന്നതിനും രാജ്യം പദ്ധതിയിടുന്നുണ്ട്. പ്രതിരോധ കാര്യങ്ങൾക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇതിന്റെ ഭാഗമായി സ്വന്തം നിലയിൽ പ്രതിരോധ വ്യവസായം ശക്തിപ്പെടുത്താൻ പ്രത്യേക ഏജൻസി രൂപീകരിച്ചു. വരും വർഷങ്ങളിൽ പ്രതിരോധ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജി7 രാജ്യങ്ങളിൽ ഒരു സൈന്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ജെനി കാരിഗാൻ. കാനഡയുടെ സൈനിക റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും തന്റെ പദവി കൂടുതൽ സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും അവർ പറഞ്ഞു. വരാനിരിക്കുന്ന വലിയ വെല്ലുവിളികളെയും യുദ്ധസാഹചര്യങ്ങളെയും നേരിടാൻ സജ്ജമായ രീതിയിൽ കനേഡിയൻ സേനയെ മാറ്റാനാണ് നിലവിലെ ശ്രമം.
