കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവർ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും. കുരിശുമരണം വരിക്കുന്നതിനുമുമ്പ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. അന്ത്യത്താഴത്തിൻറെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ഉണ്ടാകും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിൻറെ മാതൃക നൽകിയതിൻറെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ ‘എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം’ എന്ന മാതൃക പകർന്ന്, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ ഓർമിപ്പിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതർ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടാകും. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്.

ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്നാനായ സഭ, ഓർത്തഡോക്‌സ്, യാക്കോബായ സഭകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്മരണം, പാദക്ഷാളനം എന്നിവ നടത്തും. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിർപ്പുതിരുനാൾ (ഈസ്റ്റർ) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും. എറണാകുളം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടക്കുന്ന കാൽ കഴുകയിൽ ശുശ്രൂഷയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് ശേഷവും വിവിധ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും കുർബാനയുമുണ്ടാകും.
