വൻകൂവർ: ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് കാനഡയിലെ ഗ്രോസറി വിപണിയിൽ വൻ വിലവർധനവിന് കാരണമാകുമെന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. ഇന്ധനച്ചെലവ് വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തി. നിലവിൽ അഞ്ച് ശതമാനത്തോളം അധികച്ചെലവ് തങ്ങൾ സഹിക്കുകയാണെന്നും എന്നാൽ ഇത് അധികകാലം തുടരാനാവില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.
ചെറുകിട ഗ്രോസറി വ്യാപാരികൾ കേവലം 2% ലാഭവിഹിതത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്രോസേഴ്സ് (CFIG) ചൂണ്ടിക്കാട്ടി. വിതരണക്കാർ ഇന്ധന സർചാർജ് ഈടാക്കിത്തുടങ്ങിയ സാഹചര്യത്തിൽ, വില വർധിപ്പിക്കാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഗാരി സാൻഡ്സ് പറഞ്ഞു. നഗരങ്ങളെ അപേക്ഷിച്ച് കാനഡയിലെ ഗ്രാമപ്രദേശങ്ങളിലാകും ഈ വിലക്കയറ്റം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക.

ഗതാഗത മേഖലയിലും ഡീസൽ വില വർധന കനത്ത ആഘാതമുണ്ടാക്കിയിട്ടുണ്ട്. ബിസി ട്രക്കിങ് അസോസിയേഷന്റെ കണക്കനുസരിച്ച് ലിറ്ററിന് 269.9 സെന്റ് വരെയായി ഡീസൽ വില ഉയർന്നു. കാലിഫോർണിയയിൽ നിന്ന് ഗ്രോസറി എത്തിക്കുന്ന ട്രക്കുകളുടെ വാടക വർധിക്കുന്നത് ഓരോ ഉൽപ്പന്നത്തിലും ചെറിയ വിലമാറ്റമുണ്ടാക്കും. ഓരോ സാധനത്തിനും ഏതാനും സെന്റുകൾ വീതം വർധിക്കുന്നത് ഒടുവിൽ ഉപഭോക്താവിന്റെ ബില്ലിൽ വലിയൊരു തുകയായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആഗോള വിതരണ ശൃംഖലയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
