ബെംഗളൂരു: ആഗോള ഐടി ഭീമനായ ഒറാക്കിളിൽ നടന്ന വൻ പിരിച്ചുവിടൽ ഇന്ത്യൻ ഐടി മേഖലയെ നടുക്കുന്നു. ഒറാക്കിളിൽ മാത്രം 12,000 ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ട് ജോലി നഷ്ടമായത്. ഇതിന് പിന്നാലെ ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ വെട്ടിക്കുറയ്ക്കൽ തുടരുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.
“ഇന്ന് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം” എന്ന ഇ-മെയിൽ സന്ദേശത്തിലൂടെയാണ് പലർക്കും ജോലി നഷ്ടമായ വിവരം കമ്പനി അറിയിച്ചത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഐടി ഹബ്ബുകളെ ഈ നടപടി സാരമായി ബാധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വിപ്ലവമാണ് ഈ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഡെവലപ്പർമാർക്ക് പകരം അതിവേഗത്തിൽ പ്രവർത്തിക്കുന്ന എഐ കോഡിങ് ഏജന്റുകളെ കമ്പനികൾ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ 15 വർഷമായി 15 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തിയിരുന്ന ഐടി മേഖലയിൽ ഇപ്പോൾ അത് 5-6 ശതമാനമായി ചുരുങ്ങി. 2031-ഓടെ ഐടി സേവനങ്ങളിലെ 20 ശതമാനത്തോളം ജോലികൾ ഓട്ടോമേഷനിലേക്ക് മാറുമെന്ന് നിതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.
ഐടി ജീവനക്കാരുടെ വരുമാനത്തെ വിശ്വസിച്ച് വലിയ തുകയ്ക്ക് വീടുകളും ഫ്ലാറ്റുകളും ബുക്ക് ചെയ്തവർ പിൻവാങ്ങുന്നത് ബെംഗളൂരു പോലുള്ള നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് വിപണിയെയും പ്രതിസന്ധിയിലാക്കി. ഐടി കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറയുന്നത് വരും വർഷങ്ങളിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തെപ്പോലും ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്. പരമ്പരാഗത രീതികളിൽ നിന്ന് എഐ അധിഷ്ഠിത സേവനങ്ങളിലേക്ക് എത്ര വേഗത്തിൽ മാറാൻ കമ്പനികൾക്കും ജീവനക്കാർക്കും സാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ മേഖലയുടെ ഭാവി.
