ടൊറന്റോ: കാനഡയിൽ ഹൈബ്രിഡ് അല്ലെങ്കിൽ റിമോട്ട് ജോലി ചെയ്യുന്നവരിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വേണ്ടത്ര ഇളവുകൾ ലഭിക്കുന്നില്ലെന്ന് പുതിയ സർവ്വേ. സ്ത്രീകൾക്ക് ഓഫീസിലിരുന്നും വീട്ടിലിരുന്നും മാറിമാറി ജോലി ചെയ്യാവുന്ന ‘ഹൈബ്രിഡ്’ രീതിയിൽ താല്പര്യമുണ്ടെങ്കിലും പല കമ്പനികളും ഇത് അനുവദിക്കുന്നില്ല. കാറ്റലിസ്റ്റ് കാനഡ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
സർവ്വേയിൽ പങ്കെടുത്ത 22% സ്ത്രീകൾക്കും തങ്ങളുടെ സ്ഥാപനം യാതൊരുവിധ തൊഴിൽ ഇളവുകളും നൽകുന്നില്ലെന്ന് പരാതിയുണ്ട്. എന്നാൽ പുരുഷന്മാരിൽ 15% പേർക്ക് മാത്രമാണ് ഈ പ്രശ്നമുള്ളത്. സർവ്വേ പ്രകാരം അഞ്ചിൽ ഒരാൾക്ക് കാനഡയിൽ ഫ്ലെക്സിബിൾ ജോലി ചെയ്യാനുള്ള സാഹചര്യം നിലവിലില്ല.

കഴിഞ്ഞ വർഷം അവസാനം 955 കനേഡിയൻ പൗരന്മാരെ പങ്കെടുപ്പിച്ചാണ് ഈ പഠനം നടത്തിയത്. പല കമ്പനികളും ജീവനക്കാരെ നിർബന്ധമായും ഓഫീസിലേക്ക് തിരികെ വിളിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ താല്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഇത് വലിയ തിരിച്ചടിയാകുന്നു എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
