തിരുവനന്തപുരം: വികസനം കാണാൻ തന്നെ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച കൊച്ചിയിൽ യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിണറായി വിജയനെ തന്റെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്. ‘പിണറായി വിജയൻ, എന്റെ നാട്ടിലേക്ക് വരൂ, ഞാൻ വിമാനടിക്കറ്റ് അയച്ചുതരാം. തെലങ്കാനയിൽ വന്നാൽ താങ്കൾക്ക് അവിടെനടന്ന വികസനങ്ങൾ നേരിൽക്കാണാം…’ രേവന്ത് റെഡ്ഡി പറഞ്ഞു.

രേവന്ത് റെഡ്ഡി കേരളത്തിൽ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്കു മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കേരളത്തിൽ ‘അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന രേവന്ത് റെഡ്ഡി ചില ഔദ്യോഗിക കണക്കുകൾ പരിശോധിക്കാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി കണക്കുകളും ഫെയ്സ്ബുക്കിൽ നിരത്തി. തെലങ്കാനയിൽ ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ് എന്നാണ് കണക്കുകളിൽ കാണുന്നതെന്നും ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ളതുകൊണ്ട് ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാൾ 5 മുതൽ 7 വർഷം വരെ അധികം ജീവിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു.
