വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജിൽ നടന്ന കൂട്ടവെടിവെപ്പിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ 12 വയസ്സുകാരി മായ ഗെബാല അപകടനില തരണം ചെയ്തു. നില മെച്ചപ്പെട്ടതിനെത്തുടർന്ന് മായയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റിക്കവറി ആൻഡ് റീഹാബ് യൂണിറ്റിലേക്ക് മാറ്റിയതായി പിതാവ് ഡേവിഡ് ഗെബാല അറിയിച്ചു. ഐസിയുവിലെ ചികിത്സയ്ക്ക് ശേഷം മായ കൂടുതൽ ഊർജ്ജസ്വലയായെന്നും ശാരീരികമായ വേദനകൾ കുറഞ്ഞതായും പിതാവ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ മായയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ സാധിച്ചത് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിചേർത്തു.

“നീണ്ട ഇടവേളയ്ക്ക് ശേഷം മകളെ ചേർത്തുപിടിക്കാൻ സാധിച്ച നിമിഷം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും വലുതായ അനുഭവമാണ്. അവളെ ഉയർത്തിപ്പിടിച്ച് ഇനിയൊരിക്കലും വിട്ടുനൽകില്ലെന്ന് പറയാനാണ് തോന്നിയത്,” വൈകാരികമായ കുറിപ്പിൽ ഡേവിഡ് ഗെബാല പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ടംബ്ലർ റിഡ്ജിൽ ആരെയും നടുക്കിയ കൂട്ടവെടിവെപ്പ് നടന്നത്. അന്ന് തലയ്ക്ക് വെടിയേറ്റ മായ വൻകൂവറിലെ ബി.സി. ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുരന്തത്തിൽ ബി.സി. ചീഫ് കൊറോണർ അന്വേഷണം നടത്തുകയാണ്. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ എന്ന കമ്പനിക്കെതിരെ മായയുടെ കുടുംബം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ മായ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കുടുംബത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
