ന്യൂഡൽഹി: ഇറാൻ വെടിവെച്ചിട്ട F-15E യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാനുള്ള അമേരിക്കയുടെ സൈനിക നീക്കത്തിനിടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തെക്കൻ ഇസ്ഫഹാനിൽ വെച്ച് അമേരിക്കയുടെ C-130 സൈനിക ഗതാഗത വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാന്റെ ഏകീകൃത സൈനിക കമാൻഡ് വക്താവ് അവകാശപ്പെട്ടു. ഒരു ഇസ്രയേലി ഡ്രോണും തങ്ങൾ തകർത്തതായും അതിർത്തി ലംഘിച്ചെത്തിയ ശത്രുവിമാനങ്ങൾ നശിപ്പിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് ദിവസമായി കാണാതായ കേണൽ റാങ്കിലുള്ള അമേരിക്കൻ പൈലറ്റിനെ അതിസാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പൈലറ്റിന് പരുക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുരക്ഷിതനാണെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. പൈലറ്റിനെ രക്ഷിക്കാൻ നൂറുകണക്കിന് പ്രത്യേക സേനാംഗങ്ങളെയാണ് യുഎസ് ഇറാനിയൻ മണ്ണിലേക്ക് അയച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളുമായി ഡസൻ കണക്കിന് വിമാനങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഭൗമമേഖലയുടെ ആഴങ്ങളിലേക്ക് കടന്നുകയറിയാണ് പ്രത്യേക സേന പൈലറ്റിനെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയ പൈലറ്റിനെ ഇറാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയെങ്കിലും, തങ്ങളുടെ പ്രത്യാക്രമണത്തിൽ യുഎസ് വിമാനങ്ങൾ തകർന്നുവെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിട്ടുണ്ട്.
