കെയ്‌റോ/ഗാസ: വടക്കൻ ഗാസയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല്ല പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ദരാജ് മേഖലയ്ക്ക് സമീപമുള്ള ജാഫ സ്ട്രീറ്റിലായിരുന്നു ആക്രമണം നടന്നതെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ സൈന്യത്തിന് ഭീഷണിയുയർത്തിയ സായുധ സംഘത്തെയാണ് ലക്ഷ്യം വെച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. വടക്കൻ ഗാസയിൽ സൈനികർക്ക് നേരെ നീക്കം നടത്തിയ ഒരു സംഘം തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇരുപക്ഷവും ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം മാത്രം ഏകദേശം 700-ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ മുന്നോട്ടുവെച്ച നിരായുധീകരണ പദ്ധതി ചർച്ച ചെയ്യാൻ ഹമാസ് പ്രതിനിധികൾ ഈ ആഴ്ച കെയ്‌റോയിൽ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായും പിന്മാറാതെ ആയുധം താഴെ വെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന നിലപാടിലാണ് ഹമാസ്. 2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 72,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ പട്ടിണിയും പലായനവും രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്.
