വാഷിങ്ടൺ : ആരോഗ്യനില വഷളായതിനെത്തുടർന്ന് വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഈസ്റ്റർ ഞായറാഴ്ച വാഷിംഗ്ടൺ ഡിസിയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം വൈകുന്നേരത്തോടെ ഗോൾഫ് ക്ലബ്ബിലും സമയം ചെലവഴിച്ചു. എന്നാൽ പള്ളിയിലെ ഈസ്റ്റർ ശുശ്രൂഷകളിൽ അദ്ദേഹം പങ്കെടുത്തില്ല.
പ്രസിഡന്റിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപിനെയോ മകൻ ബാരോണിനെയോ കാണാതിരുന്നത് മാധ്യമങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ട്രംപ് വാൾട്ടർ റീഡ് ആശുപത്രി സന്ദർശിച്ചു എന്ന തരത്തിൽ പഴയ വീഡിയോകൾ പ്രചരിച്ചതോടെയാണ് വൈറ്റ് ഹൗസിന് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്. ശനിയാഴ്ച പത്രസമ്മേളനം നടന്നതിനാൽ അദ്ദേഹം പുറത്തിറങ്ങാതിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന ഭീഷണിയാണ് അദ്ദേഹം മുഴക്കിയത്. “ഹോർമുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എണ്ണ ഉൽപ്പാദനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ ട്രംപിന്റെ കടുത്ത നിലപാടിനെതിരെ മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ രംഗത്തെത്തി. ഈസ്റ്റർ ദിനത്തിൽ സമാധാനത്തിന് പകരം ഇത്തരം യുദ്ധഭീഷണികൾ മുഴക്കുന്നത് ‘തിന്മ’യാണെന്ന് അവർ വിമർശിച്ചു. ട്രംപിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും ഗവൺമെന്റിലെ ക്രിസ്ത്യാനികൾ സമാധാനത്തിനായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്ദാനമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഓവൽ ഓഫീസിൽ വെച്ച് സൈനിക ഉദ്യോഗസ്ഥരോടൊപ്പം ട്രംപ് പ്രത്യേക വാർത്താ സമ്മേളനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
