ദുബായ്: ഇറാനിലെ നാച്വുറൽ ഗ്യാസ് ഫീൽഡിന് നേരെയെുണ്ടായ ആക്രമണത്തിൽ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നതായി റിപ്പോർട്ട്. ഇസ്രയേലും അമേരിക്കയുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ ശക്തമായ വ്യോമാക്രമണത്തിൽ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേജർ ജനറൽ മജീദ് ഖദേമി ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇസ്രയേലിലെ ഹൈഫ നഗരത്തിലേക്കും അയൽ രാജ്യങ്ങളായ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷ സാഹചര്യം ഇത്രയും കടുക്കുന്നത്. കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നും രാജ്യത്തെ ശിലായുഗത്തിലേക്ക് മടക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ കാരണം ആഗോള വിപണിയിൽ ഊർജ്ജ വില കുതിച്ചുയരുകയാണ്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്ത്, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നു നൽകി ചർച്ചകൾക്ക് വഴിയൊരുക്കാനാണ് മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം. എന്നാൽ ഈ നിർദ്ദേശത്തോട് ഇറാനോ അമേരിക്കയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകത്തെ അഞ്ചിലൊന്ന് എണ്ണ വിതരണത്തെ ബാധിക്കുന്ന ഈ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്നു.
