ടൊറന്റോ: ചികിത്സാ പിഴവുകളെത്തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ ഒന്റാറിയോയിലെ പ്രമുഖ ന്യൂറോ സർജൻ ഡോ. സ്റ്റെഫാൻ ജോസഫ് കൊണാസിവിച്ചിന് ആറ് മാസത്തെ സസ്പെൻഷൻ. ടൊറന്റോ, ഹാമിൽട്ടൺ, ന്യൂമാർക്കറ്റ് എന്നിവിടങ്ങളിൽ ക്ലിനിക്കുകളുള്ള ഇദ്ദേഹത്തിനെതിരെ ‘കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒന്റാറിയോ’ ആണ് നടപടിയെടുത്തത്.
കഴുത്തിനും തോളിനും വേദനയുമായി എത്തിയ 70 വയസ്സുള്ള രോഗിക്ക് നൽകിയ കുത്തിവയ്പ്പിൽ ഉണ്ടായ അശ്രദ്ധയാണ് മരണത്തിന് കാരണമായത്. സുഷുമ്നാ കനാലിലേക്ക് തെറ്റായ രീതിയിൽ സൂചി തറയ്ക്കുകയും മരുന്ന് കുത്തിവെക്കുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രോഗിയുടെ മരണശേഷം ഇത്തരം കുത്തിവയ്പ്പുകൾ നൽകുന്നതിൽ നിന്ന് ഡോക്ടറെ വിലക്കിയിരുന്നു. എന്നാൽ 2025 മേയ് മാസത്തിലും അദ്ദേഹം കുത്തിവയ്പ്പുകൾ തുടരുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് അധികൃതർ നീങ്ങിയത്.

2022-ലും ഇദ്ദേഹത്തിന്റെ ചികിത്സാരീതികൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പരിശോധിച്ച 15 രോഗി ചാർട്ടുകളിൽ 12 എണ്ണത്തിലും വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്നും, ഫലം ലഭിക്കാത്ത കുത്തിവയ്പ്പുകൾ ആവർത്തിച്ചു നൽകിയെന്നും അസസ്സർമാർ കണ്ടെത്തിയിട്ടുണ്ട്. ആറ് മാസത്തെ സസ്പെൻഷന് പുറമെ ഡോക്ടറെ സമിതി പരസ്യമായി ശാസിക്കും. സസ്പെൻഷൻ കാലാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുമ്പോൾ 12 മാസത്തേക്ക് സ്വന്തം ചിലവിൽ മറ്റൊരു ക്ലിനിക്കൽ സൂപ്പർവൈസറെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചികിത്സയിലെ അറിവില്ലായ്മയും വിധിനിർണ്ണയത്തിലെ പോരായ്മകളും ഡോക്ടർ തന്നെ സമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നടപടി മെഡിക്കൽ രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുമുള്ള കർശനമായ മുന്നറിയിപ്പാണെന്ന് പാനൽ നിരീക്ഷിച്ചു.
