ജയ്പൂർ: വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരിലെ ആംബർ കോട്ടയ്ക്ക് സമീപം ജാപ്പനീസ് യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിച്ചതായി പരാതി. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സന്ദർശനത്തിനായി എത്തിയ യുവതിയെ വിജനമായ സ്ഥലത്തുവെച്ച് തടഞ്ഞുനിർത്തുകയും കൈപിടിച്ചു വലിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പാണ് യുവതി ജപ്പാനിൽ നിന്ന് രാജസ്ഥാനിൽ എത്തിയത്. ഞായറാഴ്ച രാവിലെ ആംബർ കോട്ടയ്ക്ക് സമീപമുള്ള ഗണപതി ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു യുവതി. വിജനമായ പാതയിൽ വെച്ച് അഞ്ച് യുവാക്കൾ ഇവരെ തടഞ്ഞുനിർത്തുകയും ശല്യം ചെയ്യുകയും ചെയ്തു. ഭയന്നുപോയ യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും ചുറ്റുവട്ടത്ത് ആരും ഉണ്ടായിരുന്നില്ല. അക്രമികളിൽ നിന്ന് എങ്ങനെയോ കുതറി മാറിയ യുവതി ഓടിപ്പോയി കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ കുന്നിൻ ചെരിവിലൂടെ താഴേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽപതിഞ്ഞിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്ര സിംഗിന്റെയും ആംബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗൗതം ദൊതസ്രയുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. കോട്ടയിലെ കൺട്രോൾ റൂമുമായി സഹകരിച്ച് അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ആംബർ കോട്ടയ്ക്ക് സമീപം നടന്ന ഈ സംഭവം സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തി.
