വാഷിങ്ടൺ: ഇറാനിൽ വെടിവെച്ചിടപ്പെട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയതിനെ ഈസ്റ്റർ വാരാന്ത്യത്തിലെ വിശേഷദിവസങ്ങളോട് ഉപമിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ (F-15E) വിമാനത്തിലെ വെപ്പൺ സിസ്റ്റം ഓഫീസറെ രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തിങ്കളാഴ്ച പത്രസമ്മേളനത്തിൽ സംസാരിച്ചത്.
വിമാനം വെടിവെച്ചിടപ്പെട്ട വെള്ളിയാഴ്ചയെ യേശുക്രിസ്തുവിന്റെ പീഡാനുഭവ ദിനമായ ദുഃഖവെള്ളിയോട് അദ്ദേഹം താരതമ്യം ചെയ്തു. ശനിയാഴ്ച മുഴുവൻ ശത്രുപക്ഷത്തുനിന്നും രക്ഷപ്പെടാൻ ഒരു ഗുഹയ്ക്കുള്ളിൽ ഒളിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അവസ്ഥയെ അദ്ദേഹം ഓർമ്മിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ നടത്തിയ വിജയകരമായ രക്ഷാപ്രവർത്തനത്തെ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനോടാണ് അദ്ദേഹം ഉപമിച്ചത്.
“വെള്ളിയാഴ്ച വെടിയേറ്റു വീണു, ശനിയാഴ്ച ഒളിച്ചിരുന്നു, ഒടുവിൽ ഞായറാഴ്ച സൂര്യൻ ഉദിച്ചുയരുമ്പോൾ അദ്ദേഹം ഇറാനിൽ നിന്ന് സുരക്ഷിതനായി പുറത്തെത്തി,” ഹെഗ്‌സെത്ത് പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള മൂന്ന് പ്രധാന ദിവസങ്ങളായ ‘ലിറ്റർജിക്കൽ ട്രൈഡൂമിനോട്’ ഈ രക്ഷാദൗത്യത്തിന് വലിയ സാമ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
