നയാഗ്രാഫാൾസ്: കാനഡയുടെ മുൻ ഒളിമ്പിക് സ്നോബോർഡ് താരം റയാൻ വെഡിങ് നയിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം നടത്തിയെന്ന് സംശയിക്കുന്ന കൊലപാതകങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2024 ഏപ്രിലിൽ നയാഗ്രാ ഫാൾസിൽ കൊല്ലപ്പെട്ട റാൻഡി ഫേഡറുടെ മരണത്തിൽ ഉപയോഗിച്ച തോക്കും വാഹനവും മറ്റ് പല അജ്ഞാത കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന സംശയത്തിലാണ് പൊലീസ്. 29 വയസ്സുകാരനായ റാൻഡി ഫേഡർ സ്വന്തം വീടിന് മുന്നിൽ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ‘മിസ്റ്റർ പെർഫെക്റ്റ്’ എന്നറിയപ്പെടുന്ന മാലിക്കി ദാമിയൻ കണ്ണിംഗ്ഹാമാണ് കൊലയാളി എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റയാൻ വെഡിംഗിന്റെ സഹായിയായ ആൻഡ്രൂ ക്ലാർക്ക്, 1,00,000 ഡോളർ നൽകിയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. ‘അവന്റെ തല അടിച്ചു തെറിപ്പിക്കൂ’ എന്ന് എൻക്രിപ്റ്റഡ് ചാറ്റിലൂടെ ക്ലാർക്ക് നിർദ്ദേശം നൽകിയിരുന്ന തായും റിപ്പോർട്ടിൽ സൂചനയുണ്ട്. എന്നാൽ കൊല്ലപ്പെട്ട റാൻഡി ഫേഡറുടെ ഐഫോൺ ഇതുവരെ അൺലോക്ക് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഈ ഫോൺ തുറക്കാൻ കഴിഞ്ഞാൽ വൻകിട മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും കൂടുതൽ പ്രതികളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

റയാൻ വെഡിങിൻ്റെ സംഘം മുൻപ് കാനഡയിലെ കാലിഡണിൽ ഒരു ഇന്ത്യൻ ദമ്പതികളെ വെടിവെച്ചു കൊന്നിരുന്നു. നിരപരാധികളായ ജഗ്തർ സിംഗ് സിദ്ധുവിനെയും ഹർഭജൻ കൗറിനെയുമാണ് അന്ന് സംഘം കൊലപ്പെടുത്തിയത്. ആളുമാറിയാണ് സംഘം കൊലപാതകം നടത്തിയത്. മെക്സിക്കോയിൽ വെച്ച് പിടിയിലായ റയാൻ വെഡിങ് ഇപ്പോൾ യുഎസ് കസ്റ്റഡിയിലാണ്. വർഷം തോറും 60 ടണ്ണിലധികം കൊക്കെയ്ൻ കടത്തുന്ന ഭീമൻ ശൃംഖലയുടെ തലവനാണ് വെഡിംഗ് എന്നാണ് പൊലീസ് കണ്ടെത്തൽ. തനിക്കെതിരെയുള്ള കൊലപാതക, മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾ ഇയാൾ കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.
