ബുഡാപെസ്റ്റ്: ഹംഗറിയിൽ വരാനിരിക്കുന്ന നിർണ്ണായക പാർലമെന്ററി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി വിക്ടർ ഓർബന് പിന്തുണയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ബുഡാപെസ്റ്റിൽ. ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, കഴിഞ്ഞ 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഓർബൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്താവളത്തിൽ ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ സിജാർട്ടോ ജെ.ഡി. വാൻസിനെയും ഭാര്യ ഉഷാ വാൻസിനെയും സ്വീകരിച്ചു. ഡോണൾഡ് ട്രംപും ഓർബനും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ സുവർണ്ണകാലം സൃഷ്ടിച്ചതായി സിജാർട്ടോ പറഞ്ഞു. ഓർബന്റെ മുൻ വിശ്വസ്തനായിരുന്ന പീറ്റർ മാഗ്യാർ നയിക്കുന്ന തിസ പാർട്ടിയിൽ നിന്നാണ് ഇത്തവണ ഓർബൻ കനത്ത വെല്ലുവിളി നേരിടുന്നത്. മിക്ക അഭിപ്രായ സർവേകളിലും തിസ പാർട്ടി 10 മുതൽ 20 ശതമാനം വരെ മുന്നിലാണ്. ഓർബന് തന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് കഴിഞ്ഞ മാസം ട്രംപ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഓർബൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഹംഗറിക്ക് നൽകിയിട്ടുള്ള റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള ഇളവുകൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന സൂചനയും ട്രംപ് ഇതിനകം നൽകിക്കഴിഞ്ഞു.

യുക്രെയ്‌ൻ വഴിയുള്ള ദ്രുഷ്ബ പൈപ്പ്‌ലൈൻ തകരാറിലായതിനെ തുടർന്ന് ജനുവരി മുതൽ ഹംഗറിയിലേക്ക് എണ്ണ എത്തുന്നില്ല. കഴിഞ്ഞ ഞായറാഴ്ച സെർബിയൻ അതിർത്തിയിൽ ടർക്ക് സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈനിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓർബൻ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഹംഗേറിയൻ വിദേശകാര്യമന്ത്രി റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ ഫോൺ സംഭാഷണങ്ങൾ ചോർന്നത് ഓർബൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അനിശ്ചിതത്വത്തിൽ നിൽക്കുന്ന വോട്ടർമാരെ സ്വാധീനിക്കാൻ വാൻസിന്റെ ഈ സന്ദർശനം ഓർബന് കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ ജെ.ഡി. വാൻസ് അഭിസംബോധന ചെയ്യും.
