മസ്കറ്റ്: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നികുതിയോ മറ്റ് ഫീസുകളോ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഒമാൻ വ്യക്തമാക്കി. യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി, ഒമാനുമായി ചേർന്ന് കപ്പലുകളിൽ നിന്ന് സംയുക്ത ഫീസ് ഈടാക്കണമെന്ന വ്യവസ്ഥ ഇറാൻ മുന്നോട്ടുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ആവശ്യത്തെ തള്ളിക്കൊണ്ട് ഒമാൻ നിലപാട് വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന അന്താരാഷ്ട്ര സമുദ്ര ഗതാഗത കരാറുകളിൽ ഒമാൻ നേരത്തെ തന്നെ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഒമാനി ഗതാഗത മന്ത്രി സെയ്ദ് ബിൻ ഹമൗദ് ബിൻ സയീദ് അൽ മാവാലി പറഞ്ഞു. അന്താരാഷ്ട്ര ജലപാതയെന്ന നിലയിൽ കടലിടുക്കിന്റെ സ്വഭാവം നിലനിർത്താനാണ് ഒമാൻ താൽപ്പര്യപ്പെടുന്നത്.

അതേസമയം, യുദ്ധക്കെടുതിയിൽ നിന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ വരുമാനം ഉപയോഗിക്കാമെന്നായിരുന്നു ഇറാന്റെ കണക്കുകൂട്ടൽ. രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇത്തരമൊരു വരുമാന മാർഗ്ഗം ഇറാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒമാന്റെ എതിർപ്പ് ഇതിന് തിരിച്ചടിയായി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കപ്പൽ ഗതാഗതം സുഗമമായി തുടരുമെന്നാണ് ഒമാൻ നൽകുന്ന ഉറപ്പ്.
