തിരുവനന്തപുരം: ആകാംക്ഷയുടെ മണിക്കൂറുകൾക്കൊടുവിൽ കണക്കുകൾ പ്രകാരം പോളിങ് ശതമാനം 75 കടന്നു. 2021-ലേതിനേക്കാൾ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ഇതുവരെ ലഭിച്ചിട്ടില്ല. . ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർക്ക് വൈകിയാണ് വോട്ട് ചെയ്യാൻ സാധിച്ചത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ. കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. നാദാപുരം മണ്ഡലത്തിലെ വാണിമേൽ എം.യു.പി. സ്‌കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടത് വിവാദമായി. പോസ്റ്റ് പിന്നാലെ പിൻവലിച്ചു. തന്റെ അറിവോടെയല്ല പോസ്‌റ്റെന്നാണ് എൻഡിഎ സ്ഥാനാർഥിയുടെ വാദം.എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 77.25 ശതമാനം പോളിംഗും പത്തനംതിട്ടയിൽ 68.90 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2021ൽ 79.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച് ( വൈകുന്നേരം അഞ്ച് വരെയുള്ള കണക്ക്)
തിരുവനന്തപുരം: 74.11
കൊല്ലം: 73.48
പത്തനംതിട്ട: 68.90
ആലപ്പുഴ: 74.47
കോട്ടയം: 72.18
ഇടുക്കി: 74.55
എറണാകുളം: 77.25
തൃശൂർ: 74.34
പാലക്കാട്: 77.09
മലപ്പുറം: 75.70
കോഴിക്കോട്: 77.63
വയനാട്: 74.72
കണ്ണൂർ: 74.83
കാസർഗോഡ്: 74.55
