കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സുള്ള ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്റെ ശബ്ദത്തെ ഭയക്കുന്നവർ നടത്തുന്ന ‘തറവേല’യാണിതെന്നും വാ മൂടിക്കെട്ടി ഇരിക്കാൻ തൽക്കാലം ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിലൂടെയാണ് അഖിൽ ആദ്യം പ്രതികരിച്ചത്. തൊട്ടുപിന്നാലെ ‘അഖിൽ മാരാർ 2.0’ എന്ന പേരിൽ പുതിയ പേജ് ആരംഭിക്കുകയും ചെയ്തു.

ഇത് തന്റെ രണ്ടാം വരവാണെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു. പിണറായി വിജയന് വേണ്ടി പണിയെടുക്കുന്ന സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കോടതി കയറ്റുമെന്ന് അഖിൽ വെല്ലുവിളിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ ഇനി കൂടുതൽ ഉച്ചത്തിൽ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന പോളിങ് ശതമാനം തന്റെ വിജയസാധ്യത വർധിപ്പിക്കുന്നുവെന്ന് അഖിൽ അവകാശപ്പെട്ടു. മുൻപ് പോളിങ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ വർധിച്ച കണക്കുകൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതുതായി വോട്ട് ചേർത്തവരിലും കന്നി വോട്ടർമാരിലും വലിയൊരു വിഭാഗം തനിക്ക് വോട്ട് ചെയ്തെന്നും യുഡിഎഫ് കോട്ടകളിൽ ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും അഖിൽ മാരാർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
