വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിൽ വേനൽചൂട് കടുക്കുന്നതോടെ കർഷകർ വലിയ ആശങ്കയിലെന്ന് റിപ്പോർട്ടുകൾ. വർധിച്ചുവരുന്ന താപനില വിളകളെ ദോഷകരമായി ബാധിക്കുമെന്ന് ബി സി അഗ്രികൾച്ചർ കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു. ഉഷ്ണതരംഗവും വരൾച്ചയും വർധിക്കുന്നത് ജല നിയന്ത്രണങ്ങൾക്ക് കാരണമാകുമെന്നും, ഇത് കൃഷിയിടങ്ങൾ നനയ്ക്കുന്നതിന് തടസ്സമാകുമെന്നും കൗൺസിൽ ഡയറക്ടർ പോൾ പ്രൈസ് വ്യക്തമാക്കി. വിളവെടുപ്പിന് തൊട്ടുമുമ്പ് ജലവിതരണം നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ടായാൽ ഒരു വർഷത്തെ കഠിനാധ്വാനവും നിക്ഷേപവും പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണ് കർഷകർ നേരിടുന്നത്.

തുടർച്ചയായ വർഷങ്ങളിലുണ്ടാകുന്ന വരൾച്ച പഴവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജലസേചനത്തിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചും കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിളകളിലേക്ക് മാറിയും കർഷകർ ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് പരിമിതികളുണ്ടെന്ന് പോൾ പ്രൈസ് കൂട്ടിച്ചേർത്തു.
കാലാവസ്ഥാ പ്രതിസന്ധികൾക്ക് പുറമേ, ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇന്ധനത്തിനും വളത്തിനും വില വർധിച്ചതും കർഷകർക്ക് കനത്ത തിരിച്ചടിയാവുകയാണ്. കൃഷിയിറക്കുന്ന സമയത്ത് വലിയ തോതിൽ കടമെടുത്താണ് കർഷകർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എന്നാൽ വിളവെടുപ്പിന് തൊട്ടുമുമ്പ് ജലം ലഭ്യമാകാതിരിക്കുകയും വിളകൾ നശിക്കുകയും ചെയ്താൽ കടം തിരിച്ചടയ്ക്കാനാകാത്ത വലിയ സാമ്പത്തിക കെണിയിലേക്ക് ഇവർ വീണുപോകുമെന്ന് ആശങ്കയുണ്ട്. കൃഷിയിൽ നിന്നുള്ള ലാഭം കുറയുന്നതും കടബാധ്യതകൾ വർധിക്കുന്നതും ബിസിയിലെ കാർഷിക മേഖലയെ തളർത്തുന്ന പ്രധാന ഘടകങ്ങളാണ്.
