വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനായി വിദേശ ഗർഭിണികളെ രാജ്യത്തെത്താൻ സഹായിക്കുന്ന ‘ബർത്ത് ടൂറിസം’ (Birth Tourism) ശൃംഖലകൾക്കെതിരെ ശക്തമായ നടപടിയുമായി ട്രംപ്. വീസ അപേക്ഷകളിൽ കള്ളം പറഞ്ഞ് ഗർഭിണികളെ എത്തിക്കുന്ന ശൃംഖലകളെ കണ്ടെത്താൻ ഇമിഗ്രേഷൻ വിഭാഗത്തിന് (ICE) പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അമേരിക്കയിൽ ഗർഭധാരണം നിയമവിരുദ്ധമല്ലെങ്കിലും, പൗരത്വം മാത്രം ലക്ഷ്യം വെച്ച് വീസ തട്ടിപ്പ് നടത്തുന്നത് കുറ്റകരമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ രീതി നികുതിദായകർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും സുരക്ഷാ ഭീഷണിയാണെന്നുമാണ് സർക്കാർ വാദം. വർഷാവർഷം ആയിരക്കണക്കിന് സ്ത്രീകൾ ഇത്തരത്തിൽ അമേരിക്കയിൽ എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് നേരിട്ട് പൗരത്വം നൽകുന്ന നിയമം മാറ്റാൻ പ്രസിഡന്റ് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതികൾ ഇത് തടഞ്ഞതോടെ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. രാജ്യവുമായി ഒരു ബന്ധവുമില്ലാത്തവർ പൗരത്വം നേടുന്നത് തടയാൻ കർശനമായ നിയമങ്ങൾ വേണമെന്നാണ് സർക്കാരിന്റെ നിലപാട്.
