വൻകൂവർ: ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പാസാക്കിയ DRIPA നിയമം ഭാഗികമായി നിർത്തിവെക്കാനുള്ള നീക്കത്തിനെതിരെ ഇൻഡിജിനസ് നേതാക്കൾ രംഗത്ത്. ഖനനം, ഭൂമി കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇൻഡിജിനസ് കമ്മ്യൂണിറ്റിക്ക് അനുകൂലമായ കോടതി വിധികൾ വന്നതിന് പിന്നാലെയാണ് നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നത്. ഈ നീക്കം തദ്ദേശീയ ജനതയോടുള്ള വഞ്ചനയും അനുരഞ്ജന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയുമാണെന്ന് കമ്മ്യൂണിറ്റി നേതാക്കൾ കുറ്റപ്പെടുത്തി.
നിയമം നിലവിലുള്ള രീതിയിൽ തുടരുന്നത് സർക്കാരിന് വലിയ രീതിയിലുള്ള നിയമപ്രതിസന്ധികൾ ഉണ്ടാക്കുമെന്നും അത് പരിഹരിക്കാനാണ് ഈ താൽക്കാലിക നടപടിയെന്നുമാണ് പ്രീമിയർ ഡേവിഡ് എബിയുടെ വിശദീകരണം. എന്നാൽ സർക്കാരിന്റേത് വെറും ഒഴികഴിവുകൾ മാത്രമാണെന്നും പ്രീമിയറുടെ നിലപാട് വിവേചനത്തിന് ആക്കം കൂട്ടുമെന്നും ഫസ്റ്റ് നേഷൻസ് നേതാവായ റോബർട്ട് ഫിലിപ്‌സ് പറഞ്ഞു. പ്രീമിയർ ഡേവിഡ് എബിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.പി സർക്കാർ വലിയൊരു ഭരണപ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഗ്രാൻഡ് ചീഫ് സ്റ്റുവാർഡ് ഫിലിപ്പ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആരോപിച്ചു.

കൂടാതെ നിയമസഭയിൽ ഈ നിർദ്ദേശത്തിന് മേൽ നടക്കുന്ന വോട്ടെടുപ്പ് പരാജയപ്പെട്ടാൽ ബ്രിട്ടിഷ് കൊളംബിയ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കും. തദ്ദേശീയ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ഇൻഡിജിനസ് സംഘടനകൾ.
