ഓട്ടവ: ഇറാൻ യുദ്ധസാഹചര്യവും വർദ്ധിച്ചുവരുന്ന ഇന്ധനവിലയും ആഗോള വിനോദസഞ്ചാര മേഖലയെയും വിമാന സർവീസുകളെയും കാര്യമായി ബാധിക്കുമെന്ന് റിപ്പോർട്ട്. യുദ്ധം കാരണം ഇറാൻ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള വിമാനപാതകൾ ഒഴിവാക്കേണ്ടി വരുന്നത് യാത്രാ ദൈർഘ്യം വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകുന്നു. നിലവിലെ പണപ്പെരുപ്പവും ഇന്ധന സർചാർജും ടൂറിസം മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കാനഡയ്ക്കുള്ളിലെ ആഭ്യന്തര വിനോദസഞ്ചാരത്തിന് ഇത്തവണ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ അന്താരാഷ്ട്ര യാത്രകൾക്ക് പകരം കാനഡയ്ക്കുള്ളിൽ തന്നെ തുടരാനാണ് താൽപ്പര്യപ്പെടുന്നത്. ഇന്ധനവില വർധന ടൂർ കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അധികച്ചെലവ് ഒഴിവാക്കാൻ ചില കമ്പനികൾ ഇന്ധന സർചാർജ് ഈടാക്കുന്നതിന് പകരം നടന്നു കണ്ടുതീർക്കാവുന്ന ‘വാക്കിങ് ടൂർ’ (Walking tour) പോലുള്ള ചെലവ് കുറഞ്ഞ പാക്കേജുകൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ ഹാലിഫാക്സിലെ ക്രൂയിസ് കപ്പലുകളുടെ വരവിലും വലിയ പ്രതീക്ഷയുണ്ട്.

ആഗോള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ വൈകാനുള്ള സാധ്യത കൂടുതലാണെന്ന് യാത്രാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പണപ്പെരുപ്പം കാരണം ഹോട്ടൽ നിരക്കുകളിലും ഭക്ഷണസാധനങ്ങളിലും വലിയ വർദ്ധനവുണ്ടായതിനാൽ ഈ വേനൽക്കാലത്ത് യാത്ര ചെയ്യുന്നവർ വലിയ നിരക്കുകൾ പ്രതീക്ഷിക്കേണ്ടി വരും. സുരക്ഷിതവും ലാഭകരവുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ യാത്രക്കാർ മുൻകൂട്ടി ഗവേഷണം നടത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. വരും മാസങ്ങളിൽ വിമാനയാത്രാ ചെലവിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് യാത്രക്കാരുടെ പൊതുവായ വിലയിരുത്തൽ.
