വാഷിങ്ടൺ: ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ ചർച്ച നടക്കുന്നതിനിടെ അമേരിക്കൻ എണ്ണയെ കുറിച്ച് അവകാശവാദങ്ങളുന്നയിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ലോകത്തിലെ ഏറ്റവും മികച്ചതും ഏറ്റവും ഗുണമേന്മയുള്ലതുമായ’ എണ്ണയും ഗ്യാസും നിറയ്ക്കാൻ ‘വൻതോതിൽ’ ഒഴിഞ്ഞ ഓയിൽ ടാങ്കറുകൾ അമേരിക്കയിലേക്ക് വരികയാണെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അവകാശവാദം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ടാങ്കറുകൾ ഇതിനകം തന്നെ അമേരിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൈവശം ഒരുമിച്ചുള്ളതിനേക്കാൾ കൂടുതൽ എണ്ണ തങ്ങളുടെ കൈവമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഉയർന്ന നിലവാരുമുള്ള എണ്ണയാണ് അമേരിക്കയുടെ കൈവശമുള്ളതെന്നും പറഞ്ഞ ട്രംപ് നിങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്താണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പായി നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയതായി കപ്പൽ ട്രാക്കിങ് ഡാറ്റകൾ കാണിക്കുന്നു.ഇതിൽ കൂടുതലും ചൈനീസ് കപ്പലുകളാണ്.ഒരു മാസം മുൻപ് ഇറാഖി തുറമുഖമായ ഉം ഖസറിൽ നിന്ന് പുറപ്പെട്ട ചൈനീസ് കപ്പലടക്കം കഴിഞ്ഞ രാത്രിയോടെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയതായി ട്രാക്കിങ് ഡാറ്റകൾ പറയുന്നു.300,000 ടൺ ശേഷിയുള്ള രണ്ട് ചൈനീസ് ക്രൂഡ് ഓയിൽ ടാങ്കറുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അന്താരാഷ്ട്ര കടലിടുക്ക് വഴി കടന്നുപോയി.
