Monday, April 13, 2026

രാഷ്ട്രീയക്കാരനാകരുത്, മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ മോഹങ്ങൾ പോലുള്ള ഭീഷണികളെ മാർപ്പാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാർപ്പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് കാലത്ത് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയതിന് പുരോഹിതരെയും മറ്റും അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായപ്പോൾ പ്രതികരിക്കാതിരുന്ന ആളാണ് മാർപാപ്പയെന്ന് അദ്ദേഹം വിമർശിച്ചു. കൂടാതെ, ഡേവിഡ് ആക്സൽറോഡ് പോലുള്ള ഇടത് ചിന്താഗതിക്കാരുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലിയോയുടെ സഹോദരൻ ലൂയിസ് തന്നെ അനുകൂലിക്കുന്ന ആളാണെന്നും എന്നാൽ മാർപ്പാപ്പയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന വൈകുന്നേരത്തെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്. വാഷിങ്ടണും ടെഹ്റാനും നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച അതേ ദിവസം തന്നെയാണ് മാർപ്പാപ്പ സമാധാനത്തിനായി ശബ്ദമുയർത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!