ഓട്ടവ: ആഗോളതലത്തിൽ വർധിച്ചുവരുന്ന ഡ്രോൺ-മിസൈൽ ഭീഷണികൾ നേരിടാൻ കാനഡ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടിമുടി പരിഷ്കരിക്കുന്നു. ദശാബ്ദങ്ങൾക്ക് ശേഷം പ്രതിരോധ ചെലവ് വർധിപ്പിച്ച കാനഡ, ന്യൂ ബ്രൺസ്‌വിക്കിലെ ‘ബേസ് ഗേജ്‌ടൗൺ’ കേന്ദ്രീകരിച്ച് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ കോടിക്കണക്കിന് ഡോളറാണ് ചിലവിടുന്നത്.
ന്യൂ ബ്രൺസ്‌വിക്കിലെ സൈനിക താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 172 മില്യൺ ഡോളർ സർക്കാർ അനുവദിച്ചു. മൊത്തത്തിലുള്ള നവീകരണത്തിന് 1 മുതൽ 5 ബില്യൺ ഡോളർ വരെ ചിലവ് പ്രതീക്ഷിക്കുന്നു.

യുക്രെയ്നിലും മിഡിൽ ഈസ്റ്റിലും ഡ്രോണുകൾ സൃഷ്ടിക്കുന്ന വലിയ പ്രത്യാഘാതങ്ങൾ സൈന്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യയും തിരഞ്ഞെടുക്കുന്നത്. ജിഡിപിയുടെ 2 ശതമാനം പ്രതിരോധത്തിനായി ചിലവിടണമെന്ന നാറ്റോയുടെ നിബന്ധന 1980-കൾക്ക് ശേഷം ആദ്യമായി കാനഡ പാലിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
ശത്രുരാജ്യങ്ങളുടെ മിസൈലുകൾ, പീരങ്കികൾ, റോക്കറ്റുകൾ എന്നിവയ്ക്ക് പുറമെ ആധുനിക യുദ്ധമുഖത്തെ പ്രധാന വെല്ലുവിളിയായ ഡ്രോണുകളെയും നേരിടാൻ പുതിയ സംവിധാനം സൈന്യത്തെ പ്രാപ്തമാക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 2027-ഓടെ ആദ്യഘട്ട ആയുധ കൈമാറ്റവും 2032-ഓടെ പദ്ധതി പൂർണ്ണരൂപത്തിലാവുകയും ചെയ്യും.
